തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിലുള്ള പാളിച്ചകള്‍, ആന്റി റാബീസ് വാക്‌സിന്റെ ഗുണനിലവാരം, സംസ്ഥാനത്ത് നേരിട്ട ആന്റി റാബീസ് വാക്‌സിന്‍ ക്ഷാമം, മുറിവില്‍ കുത്തിവെക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എന്നിവ പ്രധാന പ്രശ്നങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരള മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ റാബിസ് കേസുകൾ രണ്ടിരട്ടിയാണ് വര്‍ധിച്ചത്.
വളര്‍ത്തുനായ്ക്കളില്‍നിന്നും മരിച്ച നായ്ക്കളില്‍നിന്നും ശേഖരിച്ച 300 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 168 സാമ്പിളുകളിലും റാബിസ് പോസിറ്റീവ് ആണ്. പൂച്ചകള്‍ ഉള്‍പ്പെടെ മറ്റു മൃഗങ്ങളിലും റാബിസ് വൈറസ് ബാധ ഈ കാലയളവില്‍ വര്‍ധിച്ചതായാണ് മൃഗസംരക്ഷണ വകുപ്പ് കണക്കുകള്‍. 2016ല്‍, ശേഖരിച്ച 150 സാമ്പിളുകളില്‍ 48 സാമ്പിളുകളാണ് പോസിറ്റീവായത്. ഈ വർഷം പരിശോധിച്ചതിൽ 50% കൂടുതൽ സാമ്പിളുകളും പോസിറ്റീവ് ആയി. മൃഗങ്ങളെ വന്ധീകരിക്കുന്നതിനിടയില്‍ സാധാരണയായി ചെയ്തുവന്നിരുന്ന വാക്‌സിനേഷന്‍ നിര്‍ത്തിയതാണ് റാബീസ് കേസുകളിലെ വര്‍ധനവിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത, റാബീസ് ബാധയെത്തുടര്‍ന്നുള്ള 20 മരണങ്ങളില്‍ ആറു കേസുകളില്‍ കടിയേറ്റത് വളര്‍ത്തുനായ്ക്കളില്‍നിന്നാണ്. ഇതില്‍ അഞ്ചുപേരാണ് റാബീസ് വാക്‌സിന്‍ എടുത്തിട്ടുള്ളത്. കടിയേൽക്കുന്നതിനു മുമ്പ് തന്നെ, പ്രതിരോധ വാക്സിൻ എന്ന രീതിയിൽ റാബീസ് വാക്സിനും ലഭ്യമാക്കണം എന്ന വാദവും ആരോഗ്യവിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്.
ദരിദ്രരെയും മറ്റ് ദുർബല ജനവിഭാഗങ്ങളെയും, വിദൂര, ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവരെയുമാണ് റാബീസ് കൂടുതൽ ബാധിക്കുന്നത് എന്നാണ് ലോക ആരോഗ്യ സംഘടനയുടെ നിരീക്ഷണം. മനുഷ്യരെ ബാധിക്കുന്ന 80%കേസുകളും ഗ്രാമീണ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നവയാണ് എന്നാണ് കണക്ക്. ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണെങ്കിലും ആവശ്യമുള്ളവർക്ക് അത് ലഭ്യമാകാറില്ല എന്നും സംഘടന നിരീക്ഷിക്കുന്നു.
വാക്‌സിന്‍ ഗുണനിലവാരം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍
വാക്‌സിന്‍ ലഭ്യത വൈകുന്നത് ഒഴിവാക്കാന്‍, കസോളി സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ നടത്തേണ്ടിയിരുന്ന നിര്‍ബന്ധിത ഗുണനിലവാര പരിശോധന നടത്താതെയാണ് കേരളത്തിലേക്ക് വാക്‌സിന്‍ എത്തിച്ചതെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് കേരള മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേരളത്തിൽ റാബീസ് വാക്സിൻ സംഭരണ ചുമതല മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനാണ്. ഗുണനിലവാര പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന വാദങ്ങളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ആരോഗ്യവകുപ്പും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ഇവർ റിപ്പോർട്ട് നൽകിയത്. തെലങ്കാനയിലെ വിന്‍സ് ബയോ പ്രൊഡക്റ്റ്‌സ് നിര്‍മിക്കുന്ന എക്വീന്‍ ആന്റി റാബീസ് വാക്‌സിന്‍ ആണ് കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്.
എഴുപത് രാജ്യങ്ങളിലേക്കും ലോകാരോഗ്യ സംഘടന, യു.എന്‍ തുടങ്ങിയ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ക്കും വേണ്ടിയുള്ള ഉല്‍പന്നങ്ങള്‍ വിന്‍സ് ബയോ പ്രൊഡക്റ്റ്‌സ് വിതരണം ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ വാക്‌സിനുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്ന കസോളി സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ നിന്നും കോവിഡ് കാലഘട്ടത്തില്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടു. ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുമ്പോള്‍ തന്നെ റാബീസ് വാക്‌സിന്റെ ആവശ്യം സംസ്ഥാനത്ത് വര്‍ധിക്കുകയായിരുന്നു എന്നും ഈ സാഹചര്യത്തില്‍ ലാബിന്റെ അനുമതി റിപ്പോര്‍ട്ട് കൂടാതെ തന്നെ മുന്നോട്ടുപോകാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചുവെന്നും കേരള മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോര്‍പറേഷന്‍ പറയുന്നു. റിപ്പോര്‍ട്ടിനോടുള്ള കേരള മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
വാക്‌സിന്‍ ക്ഷാമം നേരിടാന്‍ 49,940 വയല്‍ ആന്റി റാബീസ് വാക്‌സിന്‍ കേരളത്തിന് ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാക്‌സിന്‍ വിതരണ കമ്പനിക്ക് ഓഗസ്റ്റ് 17ന് നോട്ടീസ് നല്‍കിയിരുന്നു. ഒരു വര്‍ഷത്തേക്കുള്ള വാക്‌സിന്‍ സ്‌റ്റോക്കിന്റെ 62% കേരളം അഞ്ചു മാസങ്ങള്‍ കൊണ്ട് ഉപയോഗിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബര്‍ 7 ബുധനാഴ്ച മാത്രം കേരളത്തില്‍ 26 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലായാണ് ഈ കേസുകള്‍.
കേരളത്തില്‍ റാബീസ് ഒരു പാന്‍ഡമിക് ആണെന്നും ലോകത്തിലെ തന്നെ റാബീസ് മരണങ്ങളുടെ 36%വും സംഭവിക്കുന്നത് ഇന്ത്യയിലാണ് എന്നും ലോക ആരോഗ്യ സംഘടന നിരീക്ഷിക്കുന്നു. വൈറസ്, പരാദങ്ങൾ, ബാക്ടീരിയ എന്നിവ കാരണം പ്രധാനമായും ലോകത്തിലെ ദരിദ്രജന വിഭാഗങ്ങൾ നേരിടുന്ന ആരോഗ്യപ്രതിസന്ധികളെ ‘neglected tropical diseases’ എന്നാണ് ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ പട്ടികപ്പെടുത്തിയ പതിനെട്ട് രോഗങ്ങളിൽ ഒന്ന് റാബീസ് ആണ്.

ഇന്ത്യയില്‍ മനുഷ്യരിലും മൃഗങ്ങളിലും നല്‍കുന്ന വാക്‌സിന്‍ അവസാനവാക്കായി കണക്കാക്കേണ്ടതില്ലെന്ന് റാബീസ് നേരിടുന്നതിനുള്ള ദേശീയ മാർഗരേഖ സൂചിപ്പിക്കുന്നുണ്ട്. മനുഷ്യരിലെയും മൃഗങ്ങളിലെയും അനാരോഗ്യ അവസ്ഥകള്‍, വാക്സിന്റെ ഗുണനിലവാരം എന്നിവയും ഈ മാർഗരേഖയിൽ വാക്സിൻ പരാജയം സംഭവിക്കാനുള്ള സാധ്യതകളായി ചൂണ്ടിക്കാണിക്കുന്നു.
നായ്ക്കളിലും പൂച്ചകളിലും അടിയന്തിരമായി ചെയ്യേണ്ടുന്ന വാക്‌സിനേഷന്‍ ആവര്‍ത്തിക്കുകയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ദേശീയ മാർഗരേഖ മുന്നോട്ടു വെക്കുന്ന ഒരു പ്രതിരോധ രീതി.
മെക്സിക്കോയുടെ റാബീസ് പ്രതിരോധം
നായ്ക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന റാബീസ് പൊതു ആരോഗ്യ പ്രശ്നമായി ഉയർന്നുവന്നപ്പോൾ മെക്സിക്കോ അതിനെ പ്രതിരോധിച്ചത് ഇരുപതോളം വർഷങ്ങളുടെ പ്രവർത്തനത്തിലൂടെയാണ്. 2019ൽ, ലോകത്തിൽ ആദ്യമായി റാബീസ് ഇല്ലായ്മ ചെയ്ത രാജ്യം എന്ന WHOയുടെ പദവി മെക്സിക്കോയ്ക്ക് ലഭിച്ചു.
“റാബീസ് ഇല്ലായ്മ ചെയ്യലിന് രാഷ്ട്രീയ ദൃഢനിശ്ചയം ആവശ്യമാണ്. ശ്രദ്ധയോടുകൂടിയ ആസൂത്രണം, കൃത്യമായ നടപ്പിലാക്കൽ എന്നിവയിലൂടെ മെക്‌സിക്കോ സാധ്യമാക്കിയ പ്രതിരോധം മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കാം”- ലോക ആരോഗ്യ സംഘടനയുടെ ഡയറക്റ്റർ ജനറൽ ഡോ. ടെദ്രോസ് അദാനം ഗബ്രിയേസിസ് പറഞ്ഞു.
നായ്ക്കൾക്കുള്ള റാബീസ് വാക്സിനേഷൻ ക്യാംപെയ്നുകൾ, തുടർച്ചയായ നിരീക്ഷണം, പൊതു ബോധവൽക്കരണ പരിപാടികൾ, കൃത്യസമയത്തുള്ള രോഗനിർണയം, പൊതു ആരോഗ്യമേഖലയിൽ ചികിത്സ ലഭ്യമാക്കൽ എന്നിവയിലൂടെയാണ് 1990ൽ റാബീസ് കേസുകളുടെ എണ്ണം 60ൽ നിന്നും 1999ൽ മൂന്ന് കേസുകളിലേക്കും 2006ൽ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലേക്കും മെക്സിക്കോയെ എത്തിച്ചത്.
2021ൽ ഗോവ റാബീസ് വിമുക്തമായി സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. സർക്കാർ സംവിധാനങ്ങളും സർക്കാർ ഇതര സംഘടനകളും ചേർന്നുള്ള പ്രവർത്തനങ്ങളാണ് ഗോവയിൽ നടപ്പാക്കിയത്.
2013 – 2017 വർഷങ്ങളിൽ വളർത്തുനായ്ക്കൾക്കായി ‘door to door’ വാക്സിനേഷനും തെരുവുനായ്ക്കൾക്ക് കൂട്ടമായ വാക്സിനേഷനും നടപ്പിലാക്കി. 2017ൽ 137,353 നായ്ക്കൾ ഉള്ളതിൽ 97,277 നായ്ക്കളെ വാക്സിനെറ്റ് ചെയ്ത തോത് 2018ലും 2019ലും തുടർന്നും നിലനിർത്തി.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ചാപ്റ്റർ സർക്കാരിന് മുന്നോട്ടുവെക്കുന്നത് ഗോവ മോഡൽ പ്രതിരോധമാണ്. ഗോവയിൽ റാബീസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായ അന്താരാഷ്ട്ര മൃഗക്ഷേമ എൻജിഒ ‘മിഷൻ റാബീസു’മായി ചർച്ചയിലാണ് എന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചു. തെരുവുനായ് ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ പരിഗണിക്കാൻ 2016ൽ സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റിയിൽ 2022 വരെ എത്തിയത് തെരുവുനായ് ആക്രമണം നേരിട്ടവരുടെ 5191 പരാതികൾ ആണ്. ഇതിൽ 881 കേസുകളിൽ തീർപ്പാക്കിയിട്ടുണ്ട്. 749 കേസുകളിൽ നഷ്ടപരിഹാരം വിധിച്ചു, 132 കേസുകളിൽ സർക്കാർ അനുമതി കാത്തിരിക്കുകയാണ്.
